Total Pageviews

Thursday, 18 August 2011

ആഭാസകരമായ പോസ്റ്റുകളും ചര്‍ച്ചകളുമായാണ് നടി ശ്വേതാ മേനോന്റെ വിവാഹത്തെ ഓണ്‍ലൈന്‍ സമൂഹം സമീപിച്ചത്

മാധ്യമപ്രവര്‍ത്തകനും വള്ളത്തോളിന്റെ കൊച്ചുമോനുമായ ശ്രീവല്‍സന്‍ മേനോനായിരുന്നു വരന്‍. ശ്വേതയുടെ പിതാവ് നാരായണന്‍കുട്ടി മേനോന്റെ തറവാടിനടുത്തുള്ള നെയ്തലപ്പുറത്ത് ശാസ്താ ക്ഷേത്രത്തിലായിരുന്നു വിവാഹം. വൈകാതെ വിവാഹം ഉണ്ടാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ശ്വേതയും ഇക്കാര്യം സമ്മതിച്ചിരുന്നു. അതിനാല്‍, പൃഥ്വിരാജിന്റെ വിവാഹം പോലെ പോലെ ആളുകള്‍ക്കിടയില്‍ ആശ്ചര്യം സൃഷ്ടിക്കാതെയായിരുന്നു ശ്വേതയുടെ വിവാഹം. ഏറെ നാളത്തെ പ്രണയസാഫല്യം. വളരെ സ്വാഭാവികമായ ഒന്ന്. നടികളുടെ വിവാഹം പോസിറ്റീവായി ആഘോഷിക്കുന്ന കീഴ്വഴക്കമുള്ള മലയാള മാധ്യമങ്ങളൊക്കെ പൊതുവെ കുഴപ്പമില്ലാത്ത രീതിയിലാണ് ആ വിവാഹത്തെ സമീപിച്ചത്. തികച്ചു മാന്യമായ രീതിയില്‍ തന്നെ.
എന്നാല്‍, ഓണ്‍ലൈന്‍ സമൂഹം വിചിത്രമായാണ് ആ വിവാഹത്തോട് പെരുമാറിയത്. വല്ലാതെ വലിഞ്ഞു മുറുകിയ രീതിയിലാണ് പലരും അതിനെ കണ്ടത്. മലയാളത്തില്‍ അടുത്ത കാലത്തായി വ്യക്തമായി സാന്നിധ്യമറിയിച്ച വാര്‍ത്താ പോര്‍ട്ടലുകള്‍ വിവാഹത്തെ മൂന്നാംകിട ഭാഷയും ഭാവനയും കൊണ്ടാണ് എതിരേറ്റത്.ചില ബ്ലോഗുകളും ഫേസ്ബുക്ക്, ഗൂഗിള്‍ ബസ്, തുടങ്ങിയ നെറ്റുവര്‍ക്ക് സൈറ്റുകളിലെ ചര്‍ച്ചകളും സമാനരീതി പിന്തുടര്‍ന്നു. വിവാഹ ചിത്രങ്ങള്‍ ആഭാസകരമായ കമന്റുകളുമായി ഇ മെയിലുകളിലൂടെ പ്രവഹിച്ചു. അശ്ലീലം കലര്‍ത്തിയ ചില എസ്.എം.എസുകളും ഇക്കൂട്ടത്തില്‍ പ്രവാഹിച്ചു.
വിവാഹ ദിനത്തിനു തൊട്ടു മുമ്പുള്ള ദിവസമാണ് അവരുടെ പുതിയ സിനിമ റിലീസായത്. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിന് ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രാജീവ്കുമാര്‍ അതേ പേരില്‍ നല്‍കിയ പുതുഭാഷ്യമാണ് പുറത്തിറങ്ങിയത്. ഭരതന്‍ ചിത്രത്തില്‍ ജയഭാരതി അവതരിപ്പിച്ച രതിചേച്ചി എന്ന കഥാപാത്രത്തിന് പുതിയ സിനിമയില്‍ ശ്വേതയാണ് ജീവന്‍ നല്‍കിയത്. പുറത്തിറങ്ങും മുമ്പുതന്നെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു ഈ സിനിമ. ചിത്രത്തിന്റെ സ്റ്റില്ലുകള്‍ നേരത്തെ തന്നെ ഇന്റര്‍നെറ്റിലൂടെ പറന്നെത്തി. ചര്‍ച്ചകളും അതേ വിധം പുരോഗമിച്ചു. എന്തിനാണ് ഇക്കാലത്ത് ഈ ചിത്രം വീണ്ടും എടുത്തതെന്ന നിലയിലാരംഭിച്ച ചര്‍ച്ചകള്‍ വൈകാതെ വല്ലാത്ത ഒരു വോയറിസ്റ്റിക് പരിസരത്തേക്ക് പറിച്ചു നടപ്പെട്ടു. ചിത്രം ഇറങ്ങിയ ശേഷം പുറത്തു വന്ന ചര്‍ച്ചകള്‍ അതിനു എരിവു കൂട്ടി. കൂട്ടത്തില്‍ നല്ല ഉരുപ്പടി ശ്വേത തന്നെയെന്നു പച്ചക്കു പറയുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ ഒന്നിലേറെയുണ്ടായി.
ചിത്രം പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കിടെ നടന്ന വിവാഹത്തെ ചിത്രവുമായും രതി ചേച്ചി എന്ന കഥാപാത്രവുമായും കൂട്ടിക്കെട്ടിയാണ് ഇന്റര്‍നെറ്റിലും എസ്.എംഎസുകള്‍ വഴിയും വൃത്തികെട്ട ഭാഷയില്‍ പ്രചാരണമുണ്ടായത്. കോമഡിഷോകളില്‍ തല കുടുങ്ങിപ്പോയ ഒരു ജനത ് സഹജമായ വഷളന്‍ ചിരികളോടെ ഗംഭീരമായ ഫലിതം കണക്കെ ഇത്തരം പോസ്റ്റുകളെയും റിപ്പോര്‍ട്ടുകളുടെയും എസ്.എം.എസുകളെയും സ്വീകരിക്കന്നതും കണ്ടു.
ശ്വേതയുടെ വിവാഹത്തെ മാത്രം ഇത്ര വൃത്തികെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ പ്രബുദ്ധ ഓണ്‍ലൈന്‍ സമൂഹത്തിലെ പലരെയും പ്രേരിപ്പിച്ചത് എന്താണ്? മറ്റ് നടിടകളുടെ കാര്യത്തില്‍ ഇല്ലാത്ത അമിത വൈകാരികതയും പരിഹാസവും ആഭാസകരമായ പ്രതികരണങ്ങളും ശ്വേതയുടെ കാര്യത്തില്‍ മാത്രം ഉണ്ടായത് എന്തു കൊണ്ടായിരികം.
ഇതിന്, രതിനിര്‍വേദം എന്ന സിനിമ ഇറങ്ങിയെന്ന ഒറ്റ കാരണം പറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാനാവുമോ. അതിനുമപ്പുറം ഓണ്‍ലൈന്‍ ലോകത്തെ മലയാളി സാന്നിധ്യത്തെ പ്രത്യകമായി അടയാളപ്പെടുത്തുന്ന വിധം എന്തെങ്കിലും പ്രത്യേകതകള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുണ്ടോ. 

No comments:

Post a Comment