Total Pageviews

Thursday, 18 August 2011

ശോഭ നടത്തുന്നത് അടിമപ്പെണ്‍വാണിഭം: കോടതി

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിലകൊടുത്തു വാങ്ങുന്ന ശോഭ ജോണിനെപ്പോലുള്ളവര്‍ ചെയ്യുന്നത് അടിമപ്പെണ്‍വാണിഭമെന്ന് കോടതി. തന്ത്രി കേസിലൂടെ കുപ്രസിദ്ധയായ സെക്‌സ് റാക്കറ്റ് കണ്ണി ശോഭ ജോണിന് വഴിവിട്ട സഹായം പൊലീസിന്റെ ഭാഗത്തു നിന്ന് ലഭിയ്ക്കുന്നുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വരാപ്പുഴയ്ക്കടുത്തുള്ള ഒളനാട്ടിലെ വാടക വീട്ടിലെത്തിച്ച് പലര്‍ക്കും കാഴ്ചവെച്ച കേസില്‍ ശോഭ ജോണിന്റെ ക്രൂരതകളാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ശോഭ ജോണ്‍ പെണ്‍കുട്ടികളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കൊച്ചു പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്ക് പണം നല്‍കി മൃഗങ്ങളെപ്പോലെ തടവില്‍പാര്‍പ്പിച്ച് അവരുടെ ശരീരം വില്‍ക്കുകയാണ് ശോഭ ചെയ്യുന്നത്. തോക്കുചൂണ്ടിയും ദേഹത്ത് തിളച്ച വെള്ളമൊഴിച്ചുമാണ് അവര്‍ പെണ്‍കുട്ടികളെ വഴിയ്ക്കുകൊണ്ടുവരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസിലെ രണ്ടാം പ്രതിയും ശോഭയുടെ കൂട്ടാളിയുമായ തിരുവനന്തപുരം കുറവന്‍കോണം ഗോകുല്‍ നഗര്‍ സ്വരരാഗത്തില്‍ ഏലിയാമ്മ സ്റ്റീഫന്‍സണ്‍ (49) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കുകയും ചെയ്തു.

വരാപ്പുഴയിലെ വാടക വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനത്തിനിടെ തിരുവനന്തപുരം ഉളിയാഴിതറ ദിവ്യശ്രീയില്‍ റിട്ട. കേണല്‍ ജയരാജന്‍ നായര്‍(68), തിരുവനന്തപുരം വെള്ളറട ബിനില്‍ ഭവനില്‍ ബിനില്‍കുമാര്‍(38), മഞ്ചേശ്വരം ഗവ.ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മംഗലാപുരം സ്വദേശിനി രമ്യ(19) എന്നിവരെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശോഭ ജോണാണ് തന്നെ ഈ സംഘത്തിന് കൈമാറിയതെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് ഇവരുടെ പങ്ക് പുറത്തായത്.
അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്നതു കേസിനെ ബാധിക്കുമെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ബി. ഗഫൂര്‍ വാദിച്ചു. ഇത്തരം കേസുകളില്‍ പ്രതികളുടെ അറസ്റ്റിന്, സമൂഹത്തില്‍ അവര്‍ക്കുള്ള നിലയും വിലയും തടസ്സമാവരുതെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.


ഒരു ലക്ഷം രൂപയ്ക്ക് ശോഭ ജോണിന് തന്നെ അമ്മ വിറ്റതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഒരു ഇടപാടിന് 10000 രൂപ വരെ ഈടാക്കിയിരുന്നെങ്കിലും മുഴുവന്‍ തുകയും തനിക്ക് ലഭിച്ചിരുന്നില്ലെന്നും രമ്യ പോലീസിനെ അറിയിച്ചിരുന്നു. തന്ത്രി കേസില്‍ ഉള്‍പ്പെട്ടയാളാണ് പിടിയിലായ ബിനില്‍. ശോഭ തന്നെയാണ് പെണ്‍കുട്ടിയെ എത്തിച്ചതെന്ന് ഇയാളും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി പെണ്‍കുട്ടികളെ ശോഭാ ജോണ്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറിയിട്ടുങ്കെിലും ഇതുവരെ ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായിട്ടില്ല.

പൊലീസ് അന്വേഷണം മുറുകിയതോടെ ശോഭ ജോണ്‍ ഒളിവില്‍പ്പോകുകയായിരുന്നു. പെണ്‍വാണിഭത്തിന് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് ശോഭാ ജോണാണെന്നു വെളിപ്പെട്ട ഉടനെ തന്നെ അവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരം പോലീസിലുള്ളവര്‍ തന്നെ ഒരുക്കി കൊടുത്തുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തന്ത്രി കേസിലൂടെ വിവാദ നായികയായി മാറിയ ശോഭ ജോണിന് പോലീസിലെ പല ഉന്നതരുമായുളള അടുത്ത ബന്ധമാണ് രക്ഷപ്പെടാനുള്ള അവസരം ഒരുക്കി കൊടുത്തതെന്നാണ് സൂചന. 

No comments:

Post a Comment