Total Pageviews

Thursday, 18 August 2011

വിദ്യാഭ്യാസത്തന്റെ ദിശ -- സി ആര്‍ നീലകണ്ഠന്‍


ഒരു പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഏറ്റവും സജീവമായ ചര്‍ച്ചക്കുവിധേയമാകുന്ന ഒരുനയം വിദ്യാഭ്യാസം സംബന്ധിച്ചുതന്നെയാണ്. സൌജന്യവും സാര്‍വ്വത്രികവുമായ സ്കൂള്‍ വിദ്യാഭ്യാസമെന്ന ഭരണഘടനാ തത്വം ഒരുപരിധിവരെ പ്രായോഗികമായ സംസ്ഥാനമാണ് കേരളം. കുട്ടികളില്‍ ഏതാണ്ട് നൂറുശതമാനവും സ്കൂളില്‍ ചേരുന്നു. (ആദിവാസി- ദളിത് - അന്യസംസ്ഥാന വിഭാഗക്കാരില്‍ ഒരു പങ്കൊഴിച്ച്). വലിയതോതില്‍ മധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു മനസ്സായതിനാല്‍ കേരളീയര്‍ക്ക് വിദ്യാഭ്യാസം പ്രധാനവിഷയമാണ്. ഇത്രയേറെ സാമാന്യ പ്രാധാന്യമുള്ള ഒരു വിഷയമായിരിക്കുമ്പോള്‍ തന്നെ ഏറെ വ്യാപാരവത്കരിക്കപ്പെട്ട മേഖലയാണിത്. ജനപ്രിയതയും സാമ്പത്തിക-രാഷ്ട്രീയ- സാമുദായിക താല്‍പര്യങ്ങളും ഇഴപിരിഞ്ഞു കിടക്കുന്നതിനാല്‍ തന്നെ വിദ്യാഭ്യാസം ഇവിടെ അതിസങ്കീര്‍ണമായ വിഷയമാണ്. കമ്പോളത്തിന് ഇവിടെ സമഗ്രാധിപത്യമാണുള്ളതെന്നതിനാല്‍ ഒട്ടും തന്നെ യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടുകളാണ് സമൂഹത്തിലെ വലിയൊരു പങ്കിനും (രാഷ്ട്രീയകക്ഷികള്‍, അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍, മാധ്യമങ്ങള്‍, ജനങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം) എന്നതാണ് പ്രശ്നത്തെ സങ്കീര്‍ണമാക്കുന്നത്. അതിനൊപ്പം ഒട്ടനവധി അബദ്ധധാരണകള്‍ മാറാലകെട്ടിയ മണ്ഡലവുമാണ് കേരളത്തിലെ വിദ്യാഭ്യാസം.
മനുഷ്യ സമൂഹത്തില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം എന്താണ്? തീര്‍ത്തും അജ്ഞരും ദുര്‍ബലരും ആയ ശിശുക്കളെ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തിയുള്ളവരാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്നാണ് പൊതുവെ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ഈ രീതിയില്‍ നോക്കിയാല്‍ വ്യക്തിയുടെതെന്നപോലെ (അതിലേറെയും) സമൂഹത്തിന്റെ കടമയാകുന്നു വിദ്യാഭ്യാസം. നാളത്തെ സമൂഹത്തില്‍ നമുക്ക് ഏതുതരം മാനവവിഭവശേഷി ആവശ്യമാണെന്ന് മുന്‍കൂട്ടിക്കണ്ട് തയാറാക്കപ്പെടുന്നതാകണം വിദ്യാഭ്യാസ പദ്ധതികളെന്നര്‍ത്ഥം. സമൂഹത്തിന് വ്യക്തമായ കാഴ്ച്ചപ്പാടും അതനുസരിച്ചുള്ള നിയന്ത്രണവും വിദ്യാഭ്യാസത്തില്‍ വേണം. അഥവാ വിദ്യാഭ്യാസം 'പൊതു'തന്നെയായിരിക്കണം. കുട്ടിയുടെ ശേഷിയും സമൂഹത്തിന്റെ ആവശ്യവും തമ്മില്‍ പൊരുത്തപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസപദ്ധതിതന്നെയാണ് വേണ്ടത്. നാളത്തെ സമൂഹം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് സമൂഹത്തിന്, അല്ലെങ്കില്‍ അതിന്റെ നിയന്ത്രകരായ സര്‍ക്കാറിന് കൃത്യമായി ഉണ്ടായിരിക്കണം. ഇവിടെയാണ് യഥാര്‍ത്ഥ പ്രശ്നം. ഇടതു-വലതു വ്യത്യാസമില്ലാതെ 'നാളത്തെ കേരള'ത്തെപ്പറ്റി എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കുമുള്ള ധാരണകള്‍ പരമാബദ്ധമാണ്. കാരണം ഇവരെല്ലാം ഹ്രസ്വദൃഷ്ടികളാണ്. തന്നെയുമല്ല ഇവിടെ നിലനില്‍ക്കുന്ന സമ്പ്രദായം ഇവര്‍ക്കെല്ലാം ലാഭകരവുമാണ്.
ഇന്നു കേരളത്തിലെ വിദ്യാഭ്യാസം (ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അത്ര വ്യത്യസ്തമല്ല. എങ്കിലും ഇവിടെയാണിതു ചര്‍ച്ചയാകുന്നത് എന്നുമാത്രം) ഏതാണ്ട് പൂര്‍ണമായും വ്യക്തി കുടുംബാധിഷ്ഠിതമാണ്. "എന്റെ കുട്ടിക്ക് ഏതു വിദ്യാഭ്യാസം കിട്ടണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ സാമ്പത്തിക ശേഷിയാണ്, സാമൂഹ്യ പദവിയാണ്'' മറിച്ച് ആ കുട്ടിയുടെ ശേഷിയോ സമൂഹത്തിന്റെ ആവശ്യമോ ഇവിടെ ഘടകമാകുന്നതേയില്ല. ഇതിന്റെ ഏറ്റവും പ്രധാന ദോഷം പൊതുവിദ്യാഭ്യാസം എന്നൊന്ന് ഇല്ലാതാകുന്നുവെന്നതു തന്നെയാണ്. ബ്രിട്ടീഷുകാര്‍ അടിമകളാക്കിവച്ചിരുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലൊഴിച്ച് ലോകത്തെവിടെയും പ്രാഥമിക(സ്കൂള്‍തല)വിദ്യാഭ്യാസം പൂര്‍ണമായും മാതൃഭാഷയിലാണ്. വിദ്യാഭ്യാസത്തെപ്പറ്റി പഠിച്ച കോത്താരി കമ്മീഷനടക്കം ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ മലയാള മാധ്യമം അധമമാണെന്നും ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കുന്നത് മേ•യാണെന്നും വലിയ ശതമാനം രക്ഷിതാക്കള്‍ കരുതുന്നു. സംസ്ഥാന സിലബസിനെക്കാള്‍ മെച്ചമാണ് സിബിഎസ്സി എന്നും അതിനെക്കാള്‍ മെച്ചമാണ് അന്താരാഷ്ട്ര സിലബസായ ഐസിഎസ്ഇ എന്നും സമൂഹത്തില്‍ വലിയൊരു പങ്കും കരുതുന്നു. സൌജന്യ പൊതു വിദ്യാഭ്യാസത്തെക്കാള്‍ വിലയുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസമാണ് മെച്ചമെന്നു കരുതുന്നത് കമ്പോളസിദ്ധാന്തമാണ്. വിലകൂടുന്തോറും ഗുണം വര്‍ധിക്കുമെന്ന് കരുതുന്നത് കമ്പോള തത്വമാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയെന്നത് ബോധപൂര്‍വമായ നയമായിത്തന്നെ പലപ്പോഴും നടപ്പിലായിട്ടുണ്ട്. ഡിപിഇപി പോലുള്ള ലോകബാങ്ക് പദ്ധതികള്‍ ഇതിന്റെ ഭാഗമായിരുന്നു. സര്‍ക്കാര്‍ ചെലവുകള്‍ കുറക്കുകയെന്നതിന്റെ മറവില്‍ പൊതുവിദ്യാഭ്യാസം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും പിടിഎ കമ്മിറ്റികള്‍ക്കും വിട്ടുകൊടുക്കുന്നു. ഓരോ കുടുംബവും മുടക്കുന്ന പണം- വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, യാത്ര തുടങ്ങിയവക്കെല്ലാം- കൂടിക്കൊണ്ടേയിരിക്കുന്നു.
സമൂഹത്തിലെ മേ•യുടെ മാനദണ്ഡം പണമായി മാറുന്നതോടെ വിദ്യാഭ്യാസത്തില്‍ വിവിധതരം 'അരിപ്പകള്‍' (ഫില്‍ട്ടേഴ്സ്) സൃഷ്ടിക്കപ്പെടുന്നു. പന്ത്രണ്ടാം ക്ളാസു വരെ സൌജന്യ വിദ്യാഭ്യാസം കിട്ടുന്ന ഇടമാണ് കേരളമെന്നു നാം അഭിമാനിക്കാറുണ്ട്. എന്നാല്‍ ഇതു ശരിയല്ല. പ്രത്യേകിച്ചും കേരളത്തിലെ എല്ലാ രക്ഷിതാക്കളും ഭ്രാന്തു പിടിച്ചലയുന്ന പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിന്റെ കാര്യങ്ങളിലെങ്കിലും എന്നു കാണാം. വിദ്യാലയത്തില്‍ പഠിപ്പിക്കുന്നത് വച്ചുകൊണ്ട് എത്ര മിടുക്കരായ വിദ്യാര്‍ഥിക്കും ഈ കോളജിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ ഉയര്‍ന്ന സ്ഥാനം നേടാനാകില്ല. അതിനായി പ്രത്യേകം പരിശീലനം വിദ്യാലയത്തിനു പുറത്തുനേടണം. അതിനു വന്‍തുക മുടക്കണം. (ഇന്ന് കേരളത്തില്‍ വലിയൊരു വ്യാപാരമായി ഇതു വളര്‍ന്നിരിക്കുന്നു.) മത്സരാര്‍ഥിയുടെ ഒരു പ്രത്യേക യോഗ്യതയോ അറിവോ അവിടെ പരീക്ഷിക്കപ്പെടുന്നില്ല. മറിച്ച് വിദ്യാഭ്യാസം കൊണ്ടുനേടുന്ന ഒരു യാന്ത്രികഓര്‍മ ശക്തിമാത്രം മതി ഇവിടെ ഉയര്‍ന്ന സ്ഥാനം നേടാന്‍. അതുകൊണ്ടു തന്നെ ഈ പ്രവേശന പരീക്ഷ കുറെപ്പേരെ ഒഴിവാക്കുന്ന അരിപ്പയാകുന്നു. ആര്‍ക്കാണിതില്‍ അധിക സാധ്യതയുണ്ടാകുന്നത്? സമ്പന്നര്‍, നഗരവാസികള്‍ എന്നിവര്‍ക്കുതന്നെ. പണമില്ലാത്തവരും വിദൂര ഗ്രാമങ്ങളില്‍ ജീവിക്കുന്നവരും പുറന്തള്ളപ്പെടുന്നതിന്റെ യുക്തിയെന്താണ്? തമിഴ്നാടു പോലുള്ള സംസ്ഥാനങ്ങള്‍ പ്രവേശനപരീക്ഷ തന്നെ വേണ്ടെന്നു വച്ചിരിക്കുകയാണ്. സ്വാശ്രയ കോളജില്‍ അന്‍പത്+അന്‍പത് എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അതിലെ ചതിക്കുഴി ചൂണ്ടിക്കാട്ടിയ ഒരാളാണ് ഈ ലേഖകന്‍. ഇവിടെ 'മെറിറ്റ്' ആയി വരുന്ന  അന്‍പത് ശതമാനവും സമ്പന്നര്‍ തന്നെയാകും. കോട്ട നല്‍കുന്ന ബാക്കി അന്‍പതും അതു തന്നെ. ഫലത്തില്‍ നൂറ് ശതമാനവും സമ്പന്നര്‍ക്കു നല്‍കുന്ന പദ്ധതിയാണിത്. ജനങ്ങളോട്, പ്രത്യേകിച്ച് ദരിദ്രരോട് ബന്ധമുള്ള സര്‍ക്കാറാണെങ്കില്‍ അഭിമാനകരമായി ഈ പരീക്ഷ അവസാനിപ്പിക്കണം. പണ്ടെന്നോ പ്രീഡിഗ്രി മാര്‍ക്ക് ലിസ്റില്‍ തിരുത്തല്‍ (1979-80)നടത്തിയെന്ന കാരണം പറഞ്ഞ് ഇന്നും പ്രവേശന പരീക്ഷ നടത്തുന്നതിലെ അനീതി അവസാനിപ്പിക്കണം. പുതിയ സര്‍ക്കാറിന് അതിവിപ്ളവകരമായ നയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന വ്യാമോഹമൊന്നുമില്ല. ഇതേ മുന്നണിയുടെ മുന്‍കാല ഭരണാനുഭവങ്ങള്‍ മറക്കാറായിട്ടില്ല. എങ്കിലും ശരിയുടെ ദിശയിലേക്കുള്ള ഒരു ചലനം സാധ്യമാക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഇന്നു നടക്കുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വലിയൊരു പങ്ക് കൊണ്ടുപോവുന്നത് പ്രൊഫഷണല്‍ (അതില്‍തന്നെ) സ്വാശ്രയവിദ്യാഭ്യാസമാണ്. മൊത്തം വിദ്യാര്‍ഥികളില്‍ അഞ്ച് ശതമാനം പോലും  വരാത്തവരെപ്പറ്റി ഇത്രയേറെ ചിന്തിക്കുമ്പോള്‍ ബാക്കി 95 ശതമാനത്തിന്റെ കാര്യത്തില്‍ അക്ഷന്തവ്യമായ അവഗണനയുണ്ട്. ഇതിനു കാരണം അവിടെ ഇത്രമാത്രം വ്യാപാരസാധ്യതയില്ലെന്നതല്ലേ? നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ ഘട്ടം മുതലുള്ള പഠനവിഷയങ്ങളും പഠനരീതികളും ഗൌരവതരമായ ഒരു പരിശോധനക്ക് ആരും വിധേയമാക്കിയിട്ടില്ല. വിദ്യാര്‍ഥി-അധ്യാപക സംഘടനകളാണല്ലോ ഏറ്റവും സംഘടിതമായ രീതിയില്‍ ഈ മേഖലയില്‍ ഇടപെടുന്നത്. എന്നാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് (വിവാദങ്ങളല്ലാത്ത) യഥാര്‍ത്ഥ സംവാദങ്ങള്‍ ഒന്നും സംഘടനകള്‍ നടത്താറില്ല. പഴയ ശൈലിയില്‍ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറും എന്നു പറയുമെങ്കിലും മിക്കപ്പോഴും അലകിനെപ്പറ്റി ആരും ചിന്തിക്കാറില്ല. എല്ലാ ചര്‍ച്ചകളും 'പിടി'യെ(നടത്തിപ്പിനെ)പ്പറ്റി മാത്രം. പ്രവേശനം, അതിലെ മാനദണ്ഡം, സംവരണം, നിയമനം തുടങ്ങിയവ മാത്രം. ഇത്തരം നിശ്ശബ്ദതക്കിടയിലാണ് ലോകബാങ്കും അതിന്റെ രഹസ്യ ഏജന്റുമാരും ഡിപിഇപി പോലുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. അതൊന്നും പഠിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.
പ്രൊഫഷണല്‍ അല്ലാത്ത ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണ് കേരളത്തില്‍. മറ്റൊന്നിനും കിട്ടാത്തവര്‍ വന്നു പഠിക്കുന്നവയായി ഈ കോഴ്സുകള്‍ മാറി; വിശേഷിച്ചും 'ഹ്യൂമാനിറ്റീസ്' എന്നറിയപ്പെടുന്ന വിഷയങ്ങള്‍. ചരിത്രവും രാഷ്ട്രമീമാംസയും സാഹിത്യവും മനഃശാസ്ത്രവുമ സാമൂഹ്യശാസ്ത്രവുമൊന്നും സമൂഹത്തിനാവശ്യമില്ലാത്ത വിഷയമല്ല. ഇക്കാര്യം തിരിച്ചറിയാന്‍ ഉയര്‍ന്ന അക്കാദമിക നിലവാരമുള്ള ദില്ലി സര്‍വകലാശാലയിലും മറ്റും പോയാല്‍ മതി. അവിടെ മേല്‍പറഞ്ഞ വിഷയങ്ങള്‍ക്കാണ്, മെഡിസിന്‍, എഞ്ചിനീയറിംഗ് ശാഖകളെക്കാള്‍ താല്‍പര്യം എന്ന് വെറും കിണറ്റിലെ തവളകളായ കേരളത്തിലെ രക്ഷിതാക്കള്‍ അറിയുന്നില്ല. മെഡിസിനും എന്‍ജിനീയറിംഗിനും പഠിക്കുന്നതു ജോലികിട്ടാനാണെന്നു മിക്കവരും കരുതുന്നു. എന്നാല്‍ അതിനെക്കാള്‍ വേഗത്തില്‍ തൊഴില്‍ നേടാന്‍ കഴിയുന്ന നിരവധി സാധ്യതകള്‍ ഇന്നുണ്ട്. എന്‍ട്രന്‍സ് വ്യാപാരികളുടെ വലയിലാണ് കേരളം. ആരൊക്കെ ശ്രമിച്ചാലും ഇന്നാട്ടിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ അധികകാലം നിലനില്‍ക്കില്ലെന്നു തീര്‍ച്ച.
എല്ലാവരെയും 'മുഖ്യധാര'യിലേക്കു കൊണ്ടുവരികയെന്നതായിരിക്കരുത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് ജനാധിപത്യ വിരുദ്ധമാണ്. വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്നവരും വിവിധ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടേതായ സ്വത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സമൂഹത്തില്‍ സ്ഥാനം നേടാന്‍ കഴിയുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. പ്രകൃതിയെയും മനുഷ്യനെയും സമൂഹത്തിന്റെ പരസ്പരാശ്രിതത്വത്തെയും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വിദ്യാഭ്യാസത്തിനും അര്‍ഥമില്ല. അധ്യാപകരുടെ പരിശീലനം ഇതില്‍ വളരെ പ്രധാനമാണ്. പുതിയൊരു അധ്യാപക വിദ്യാര്‍ഥി ബന്ധം രൂപപ്പെടണം. വ്യാപാരാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കപ്പെടണം.
ഒട്ടനവധി സൂക്ഷ്മാംശങ്ങളില്‍ ചര്‍ച്ച നടത്തി മാത്രമേ വിദ്യാഭ്യാസരംഗത്തെ നയരൂപീകരണം നടത്താവൂ. അതിനു തുടക്കമാകണം. ഒരു കാര്യംകൂടി. വിദ്യാഭ്യാസവകുപ്പ് മുസ്ലിംലീഗില്‍നിന്ന് മാറ്റി കോണ്‍ഗ്രസ് എടുക്കണമെന്ന ചില മതേതര പാര്‍ട്ടികളുടെ നിലപാടിലെ കാപട്യം നാം തിരിച്ചറിയണം. ഏതു കക്ഷിയുടെ മന്ത്രിയെന്നല്ല, നയമാണു പ്രധാനം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറില്‍ മതേതര മാര്‍ക്സിസ്റ് മന്ത്രിയാണല്ലോ വകുപ്പ് ഭരിച്ചത്. രണ്ടാം മുണ്ടശ്ശേരിയെന്നൊക്കെ സ്വയം വിളിക്കാന്‍ ശ്രമിച്ചുവെന്നതു ശരി. എന്നാല്‍ വിദ്യാഭ്യാസ രംഗം ഇത്രയേറെ കുത്തഴിഞ്ഞതും ചെലവേറിയതുമായ മറ്റൊരു കാലം കേരളത്തിലുണ്ടായിട്ടില്ല

No comments:

Post a Comment